
കെ.എം പ്രമോദ്
കണ്ടക്കയ്യിലെ കൂരകള്‍
കുഞ്ഞാക്കമ്മയെപ്പോലല്ല..
കാറ്റടിച്ചാല്‍ വിറക്കും,
കാറുപെയ്താല്‍ കരയും.
പുതുമഴക്കു മുമ്പ്
പുരമേയാന്‍ കിട്ടിയത്
പുല്ലിനു പകരം
പുലയാട്ട്.
അങ്ങനെയാണ്,
ആണുംപെണ്ണും കെട്ടവന്റെ
പറമ്പില്‍ കയറി
ആണുങ്ങളും പെണ്ണുങ്ങളും
പുല്ലരിഞ്ഞത്..
പോലീസുകാര്‍
ആണുങ്ങളുടെ
പുല്ല് പിഴുതത്...
ലാത്തിയടിയില്‍
അടുക്കളയിലെ
കലങ്ങള്‍ പൊളിഞ്ഞത്....
കുഞ്ഞാക്കമ്മയുടെ പിറകേ
പൊളിഞ്ഞ കലങ്ങള്‍
സംഘടിച്ചത്....
ചട്ടിക്കഷണത്തിലെ
ചുവന്ന കറ മണത്ത്
"അമ്മേ മീന്‍കറി" എന്ന്
ചിരുകണ്ടന് കരഞ്ഞത്....
മുഷ്ടിചുരുട്ടി
ആദ്യമടിച്ചത്
നെഞ്ചത്ത്.
പിന്നെ
മാനത്ത്...
കുഞ്ഞാക്കമ്മ
ജയിലില്‍ നിന്നുംവന്നത്
പൊളിഞ്ഞ ഒരു
കലം പോലെ....
പക്ഷെ
ചുവപ്പുമണത്ത്
ഒരു ഗ്രാമം മുഴുവന്‍
നെയ്തു,
മീന്‍കറിയെക്കുറിച്ച്
ഒരു
സ്വപ്ന വല!!

സമര്‍പ്പണം: കണ്ടക്കൈ പുല്ലുപറി സമരം,വിളവെടുപ്പുസമരം,കലംകെട്ട്
സമരം എന്നിവയ്ക്ക് നേതൃത്വം കൊടുത്ത കുഞ്ഞാക്കമ്മ എന്ന സ്ത്രീരത്നത്തിന്.
7 comments:
ആദ്യത്തെ കല്ല് ഞാനിടുന്നു.
കവിതയുടെ ഒഴുക്ക് നന്നായിരുന്നു.
പുതിയ വിഷയങ്ങളും പ്രതീക്ഷിക്കുന്നു.
കാണാം!
നല്ല വരികളും നല്ല വിഷയവും
ആശംസകൾ
Red salute
ദൃഢതയുള്ളശബ്ദം
മുഴങ്ങുന്നവരികള്!
കുഞ്ഞാക്കമ്മയ്ക്ക്
അഭിവാദനങ്ങള്‍!
കുഞ്ഞാക്കമ്മ...
Ashamsakal...!!!
ഞാനും ഒരു കണ്ടക്കൈ-ക്കാരനാണ്... കുഞ്ഞാക്കമ്മയെ കുറിച്ച് കേട്ടിട്ടുണ്ട്.. വായിച്ചിട്ടുണ്ട്... പറഞ്ഞിട്ടുണ്ട്...
താങ്കളുടെ പോസ്റ്റ് വായിക്കാന്‍ വൈകി... നന്നായിരിക്കുന്നു...
ആശംസകള്‍...
Post a Comment