രതിഭംഗം







ഈ വെറും വെള്ളക്കെട്ടിനെ
കടലെന്ന് വിളിച്ചും
കാമാതുരയെന്നു പറഞ്ഞും
അതില്‍ തുഴയെറിഞ്ഞും
പാഴാക്കിയ സമയത്ത്
ഒന്ന് ശ്രമിച്ചിരുന്നെങ്കില്‍
നാല് നക്ഷത്രത്തെയെങ്കിലും
ചൂണ്ടയിടാമായിരുന്നു.
ചൂണ്ടയോടുള്ള അവറ്റയുടെ
കൊതിയൊന്നു കാണണം.

ഈ വെറും പഴന്തുണിക്കെട്ടിനെ
വെറുതെ ആകാശമെന്ന്
പരദൂഷണം പറഞ്ഞും
പറക്കാന്‍ വെറുതെ
ഉടലിനെ കൊതിപ്പിച്ചും
പരസ്പരം വ്യാമോഹിപ്പിച്ച നേരത്ത്
മനസുവച്ചിരുന്നെങ്കില്‍
പണ്ടാരാണ്ടു പറഞ്ഞതു പോലെ
ആ മഴവില്ലിന്‍റെ വളവങ്ങ്
നിവര്‍ത്തുകൊടുക്കാമായിരുന്നു.
അതിന്റെ കൂനെത്ര കാലമാ
കണ്ടുകൊണ്ടിരിക്കേണ്ടത്.

ഈ വെറും രോമക്കെട്ടിനെ
രാത്രിയെന്നു വിളിച്ചും
ഉറങ്ങാതിരുന്നു പോഴത്തം പറഞ്ഞും
ഓരോ സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടിയും
കഴിച്ച കാലമോര്‍ക്കുമ്പോഴാണേ
ഇക്കണ്ട മഴയെല്ലാം
പെയ്തു തോര്‍ന്നത്‌.
മനസിനകത്തിനി ചോരാത്ത
ഒരിടം പോലുമില്ല.
കൈയിലാണെങ്കില്‍
മരുന്നിനുപോലും തികയില്ല
ബാക്കിയുള്ള സമയം.

വി.ജയദേവ്


,.

ഇരുട്ടമുട്ട്

അതിവേഗട്രാക്കിലേക്ക് പിടിവിട്ടു
പോയൊരു നിലവിളി,
രക്തം ഊറി കട്ടിയായ്
വെള്ളപുതച്ച്
സ്റ്റേഷൻ വരാന്തയിലെ
ഗോവണിക്കടിയിലുണ്ട്.
ആകാശത്തിന്റെ ഇരുളിലെവിടെയൊ
പൊട്ടിത്തെറിക്കുന്ന
കൂട്ട നിലവിളിക്കായ്
ഒരു വീടുറങ്ങാതെ കാത്തിരുപ്പുണ്ട്.


കയത്തിനാഴത്തിലേക്ക്
പുതഞ്ഞു പോയൊരു
കൈയെത്തിപിടിക്കാൻ
പിന്നാലേ ചാടിയ
എട്ടുകൈകളുടെയും പ്രാണൻ
നീർകുമിളകളായ്
കെട്ടുപിണഞ്ഞുയർന്നു കഴിഞ്ഞു.
കറുത്ത ബാഡ്ജിന്റെ
സ്കൂൾ വരി റെഡിയാക്കാൻ
നിലവിളികൾ ഡിവിഷനുകൾ
മാറി മാറി നിൽപ്പുണ്ട്.

തൊഴിലിടങ്ങളിൽ
രക്ഷകർത്താക്കളെ നടുക്കി,
അമ്മമാരുടെ അലമുറയുണർത്തി,
പതർച്ച മാറാത്ത
ക്കൂട്ടുകാരെ തനിച്ചാക്കി,
കുഴഞ്ഞകാലുകൾക്ക്
വഴിപിഴച്ചൊരു നിമിഷം,
മയക്കത്തിൽ പെട്ട കൂട്ടനിലവിളി
പച്ച പുതച്ച അഗാധതയിലേക്ക്
കൂപ്പുകുത്തിയിട്ടുണ്ട്.
കൂട്ടക്കരച്ചിലിന്റെ പെരുമ്പറപുതക്കാൻ
ഒരു നാട് മയങ്ങിക്കിടപ്പുണ്ട്.

പ്രണയപാശത്തിന്റെ
സീൽക്കാരങ്ങളപ്പടി
എം എം എസ് കുളിരാകെ
കയർമുറുക്കത്തിലേക്ക് അച്ഛനുമമ്മയും
ഐസ്ക്രീം കൈയ്പിലേക്കു മക്കളും
പടിയിറങ്ങിക്കഴിഞ്ഞു.
വിതുമ്പലുകളുടെ അണമുറിയാതെ,
പകച്ച്, നിലവിളി
നെഞ്ചുംനുറുക്കി
തൊണ്ടയിൽ കുരുങ്ങി നില്പാണ്.


നിനച്ചിരിക്കാതെ
നിലവിളികളങ്ങനെ
പെയ്തിറങ്ങും.


&&&&&&&&&&&&
സംവിദാനന്ദ്
^^^^^^^^^^^^^^

കവി ജയദേവിന് സമർപ്പിച്ച പ്രശസ്തി പത്രം





കവിത ആലാപന മത്സരത്തിനു മുൻപ് വേദിയിൽ, കവിത സമിതി കൺ വീണർ എസ് ഹരിലാൽ, രുക്മിണി സാഗർ, കുരീപ്പുഴ ശ്രീകുമാർ,ശ്രീമാൻ(കെ.എസ്.മേനോൻ), ഒ.പി.സുരേഷ്, രാജേന്ദ്രപ്രസാദ്, വി.ജയദേവ്,സമാജം പ്രസിഡന്റ് ആചാരി.






പുരസ്കാര സമർപ്പണ വേദിയിൽ സി.പി കൃഷ്ണകുമാർ, കുരീപ്പുഴ ശ്രീകുമാർ, വി.ജയദേവ്, മാനസി, രാജേന്ദ്രപ്രസാദ്, ഒ.പി.സുരേഷ്

.

.

..

ഫോണ്ട് മലയാളം






തുടങ്ങിയത്,
ചൊവ്വരയിലായിരുന്നു…
അതേ ഫോണ്ട് പക്ഷേ,
കൺ വേർട്ടാകുന്നില്ല
കാവേരിയും ശ്രമിച്ചു
സൌകര്യം പോലെ ചെയ്യാൻ പറ്റുന്നില്ല….
സൈസാണു പ്രശ്നം.

ലതയും ജയയും മനോരമയുമൊന്നും
ഇപ്പോഴാർക്കും വേണ്ടല്ലോ

കാർത്തിക കുഴപ്പമില്ല.
അടിച്ചു നോക്കി
വൃത്തിയുണ്ട് ,
ഭംഗിയും..

പെട്ടെന്ന്,
ഫോൺ കട്ടാകുന്നു
ദൂരെനിന്നെത്തിയ
വാമൊഴി വരമൊഴിയെ
കീഴടക്കുന്നു
ഷട്ട് ഡൌണാകാത്ത മുഖം
പുതപ്പിൽ മുങ്ങുന്നു
പുറത്ത്,
കൂട്ടക്ഷരത്തിന്റെ നിഴൽ
അകത്ത്,

എത്ര ശ്രമിച്ചിട്ടും ക്ലോസാകാതെ
കണ്ണുകളും കാതുകളും

സിസ്റ്റം ഹാങ്ങാവുന്നതറിഞ്ഞ്,
പുതിയൊരു ആന്റിവൈറസ്
എളുപ്പം ഡൌൺലോഡ് ചെയ്യണമെന്ന്
തിരിച്ചറിഞ്ഞ്,
കൺ ട്രോൾ ആൾറ്റർ ഡിലിറ്റ്
പലവട്ടം മനസ്സിലുരുവിട്ട്,
ഒരു പവർകട്ടുകൂടി
വേഗം വരണമെയെന്ന് പ്രാർത്ഥിച്ച്
വലിയൊരു മൌസായി
അനക്കമറ്റ്…..
പുതപ്പിനടിയിൽ…

അപ്പോഴും ഉത്തരം തേടി
ഒരു വാമൊഴി
പരിസരത്തു തന്നെ തങ്ങിനിന്നു…
“പറ ആരുടെ ഫോണായിരുന്നെന്നാ…?
പറ, ഏത് മറ്റവളുടെ ഫോണായിരുന്നെന്നാ…?”


&&&&&&&&&&&&&&&&&&&
പികെ മുരളീകൃഷ്ണൻ
******************



..

ഇന്ദ്രപ്രസ്ഥം കവിത പുരസ്കാരം

മികച്ച കവിത പുസ്തകത്തിനുള്ള ഇന്ദ്രപ്രസ്ഥം കവിത പുരസ്കാരം വി.ജയദേവിനു ലഭിച്ചു. ‘ഒരു പൂമ്പൊടികൊണ്ടും ഒരു പൂക്കാലം കൊണ്ടും‘ എന്ന പ്രണയ കവിത സമാഹാരമാണ് പുരസ്കാരാർഹമായത്. 10001 രൂപയും പ്രശസ്തിപത്രവും ആണ് ഒന്നാം സമ്മാനത്തിനു ലഭിക്കുന്നത്. 2011 ജനുവരി മുപ്പതിന് മുംബൈ യില്‍ കുരീപ്പുഴ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന കവിയരങ്ങ്ങ്ങിനോടനുബന്ധിച്ച്ച് പുരസ്കാരദാനവും നിർവ്വഹിക്കപെടും.

ഇന്ദ്രപ്രസ്ഥം കവിത സമിതിക്ക് വേണ്ടി എസ്.ഹരിലാൽ,ദിനേശൻ വരിക്കോളി , സംവിദാനന്ദ്







ജയദേവ് നായനാര്‍


1962 ല്‍ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ ജനനം, ആനുകാലികങ്ങളില്‍ കവിത എഴുതാറുണ്ട്. 5 കവിത സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഭൂമി വിട്ടു ഒരു നിലാവ് പാറുന്നു (1998), ഒരു കാറ്റിനെ എങ്ങനെ വായിക്കും ( 2006), തുമ്പികളുടെ സെമിത്തേരി ( 2009). കപ്പലെന്ന നിലയില്‍ ഒരു കടലാസ് തുണ്ടിന്റെ ജീവിതം(2010), ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും(2010) എന്നിവ. ഇപ്പോള്‍ രാജസ്ഥാനിലെ ജയപൂരില്‍ പത്രപ്രവര്‍ത്തകന്‍.

അഭയാര്‍ഥികള്‍



പച്ചിലകള്‍ മുഴുവന്‍
പുളിയന്‍ ഉറുമ്പുകള്‍
തീറെഴുത്തിയെടുത്തു.

ശിഖിരങ്ങള്‍ തോറും
കയറി പറ്റി
ഇത്തിള്‍ കണ്ണി.

വയറോഴിഞ്ഞാല്‍
ബഹളം വെച്ച്
വലിഞ്ഞു കയറി വരും
അണ്ണാറക്കുട്ടന്മാര്‍

കൂടും കുടുംബവുമായി
കുടിയേറി പാര്‍ത്തിരിക്കുന്നു
അടക്കാക്കിളി കൂട്ടം.

വിശ്രമത്തിന് എന്ന പേരില്‍
അതിക്രമിച്ചു വരും
പുള്ളും ചെമ്പോത്തും പനങ്കൂളനും.

സ്വന്തം പറമ്പിലെ
ആഞ്ഞിലി വെട്ടി
പുരക്കൊരു വാതിലെറ്റാന്‍
ആരെയൊക്കെ കുടിയൊഴിപ്പിക്കും?.

മനോജ് മേനോൻ


.

വക്കും മൂലയും ചുളുങ്ങിയ മനുഷ്യർ





ആദ്യ ശമ്പളമപ്പാടെയടിച്ചു മാറ്റിയ
ലോക്കലിന്റെ മടിയിൽ
ആയുസ്സു മുഴുവൻ
തോൾ ബാഗൊതുക്കിയിരുന്ന
നിരഞ്ചൻ നിംബാൽക്കർ.
അകാലനരയും കഷണ്ടിയും നൽകിയ
ക്ലോറിൻ വെള്ളത്തിൽ കുളിച്ചു കുറിയിട്ട്
പട്ടടയോളം പോയ പട്ടാഭിറാവു.
പ്രേമം ചതിച്ച തെരുവിൽ
ചുട്ട പ്രേമം വിറ്റ്
മോളെ പറത്തിവിട്ട ശീലുബേൻ.
വാതത്തിന്റെ മുടന്തുമായി
കോണിപ്പടിക്കൊപ്പം ഞരങ്ങുന്ന
ഗോൾകീപ്പർ ഗോസ്വാമി.
ചാൻസു തേടി ഉറക്കമിളച്ച
ഒറ്റരാത്രിയുടെ ഓർമ്മക്ക്
ഉറക്കഗുളിക നേദിക്കുന്ന
താരനായിക തന്വി നായിക്.
സിഗ്നൽ തെറ്റിച്ചില്ലെന്നു തർക്കിച്ച്
പിഴയും പിഴയുടെ പിഴയുമടച്ച്
വീട്ടുകാരിയോടകാരണം തട്ടിക്കേറുന്ന
റ്റീ പ്പീ ക്കേ നായർ.
സെൻസെസിന്റെ ലിഫ്റ്റ് തകർന്ന്
നട്ടെല്ലൊടിഞ്ഞ നാരായൺ നഹാത്തെ.

മുനിസിപ്പൽ വണ്ടി വാരിവലിച്ചെടുത്ത
ചോറിനു പിന്നാലെയോടുന്ന
വഴിവാണിഭക്കാരൻ വാസുദേവ്.
മണ്ണിന്റെ മക്കളെറിഞ്ഞ
തീപ്പൊള്ളലേറ്റുണങ്ങാത്ത മുറിവുമായ്
വണ്ടിയുന്തുന്ന കണ്ടൂറാം.
തന്റെ കൊച്ചിന്റെയച്ഛനെ
ഓഫീസിലെന്നുമഭിവാദ്യം ചെയ്യുന്ന
പുരുഷു.
അടിപൊളി അനിയന്മാർക്കു
നീന്തിക്കുളിക്കാൻ
ഒരു ടിൻ വെള്ളവുമായെന്നും
ക്യൂനിൽക്കുന്ന കാദർഭായ്.
ജോലിത്തിരക്കിനിടയിൽ
മുത്തശ്ശിയെ മക്കൾക്കു
പരിചയപ്പെടുത്താൻ
മറന്നല്ലോന്ന് മഞ്ജുനാഥ്.
മക്കൾക്കു വേണ്ടി തറവാടു വിറ്റ്
ഫ്ലാറ്റിന്റെ അഴിപിടിച്ചാഞ്ഞു വലിക്കുന്ന
ആസ്തക്കാരൻ അയ്യപ്പൻ.
ആണുങ്ങടെ ബോഗിയിൽ
പുറം തിരിഞ്ഞും, കണ്ണിറുക്കിയടച്ചും
നാണം മറയ്ക്കുന്ന ലാജവന്തി.
ഓർമ്മകളുടെ സ്ലേറ്റ് മാഞ്ഞ പപ്പ
ഫ്ലാറ്റിലൊറ്റെക്കെന്നയോർമ്മ മൂടിവെച്ച്
റിസപ്ഷനിൽ പുഞ്ചിരി പൊഴിക്കുന്ന
പിങ്കി പെരേര.
കല്ല്യാൺ ഫാസ്റ്റ് കുടഞ്ഞെറിഞ്ഞ
ഒറ്റമകന്റെ ഓർമ്മത്തരികൾ
കൂനിയിരുന്നടുക്കിയടുക്കി
ഉണർന്നിരിക്കുന്ന ഉജ്വല.

അതിഭാരമതിവേഗം
അതിദൂരമെന്നോർത്ത്
വേഗമാപിനികളിൽ
തൂങ്ങിയാടിയുന്തിയുരസി
വക്കും മൂലയും ചുളുങ്ങിയ
മനുഷ്യർ.
അപ്പപ്പോൾ ചളുക്കം നൂത്ത്
ഒത്ത നിറമടിച്ച്
ഷെഡിൽ കേറാത്ത
മുംബൈയ്ക്കർ!

പി. ഹരികുമാർ.

'അവന്റെ' വഴിയില്‍ ഇരയായി, ഒരു മരവും മറതരാതെ


അമ്പ്, ഏത് നിമിഷത്തിലും മുതുകില്‍ തറയ്ക്കാം.
പ്രാണനുംകൊണ്ട് ഞാന്‍ ഓടുകയാണ്.
അന്ത്യത്തിന്റെ പ്രവചനംപോലെയായിരുന്നു ആ വരികള്‍.
നിരത്തുവക്കില്‍ മരിച്ചുകിടന്ന കവി അയ്യപ്പന്റെ മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്ത കുറിപ്പിലെ കവിതാശകലങ്ങള്‍. ഒരു പക്ഷേ അവസാനത്തെ കവിത. ഒരു കീറക്കടലാസിലായിരുന്നു അത്.
ചില ഫോണ്‍നമ്പരുകള്‍ക്കൊപ്പം ഏറെ വ്യക്തമല്ലാത്ത വരികള്‍. അത് അതേപടി ഇവിടെ പകര്‍ത്തുകയാണ്. പണിക്കുറ തീരാത്ത കവിത. അവ്യക്തതകള്‍ തീര്‍ക്കാന്‍ വഴിയില്ല.

പല്ല്

അമ്പ് ഏത് നിമിഷത്തിലും
മുതുകില്‍ത്തറയ്ക്കാം
പ്രാണനുംകൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ്
റാന്തല്‍ വിളക്കിനുചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടുപേര്‍ കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വഴിയില്‍ ഞാന്‍
ഇരയായി
നീയെന്നെപ്പോലെ
എന്നെ വിഡ്ഢിയായിക്കാണു (അവ്യക്തം)
മുറ്റത്തെ വെയിലിന്‍ (അവ്യക്തം)
നീയും പുതപ്പ്
(ഈ കവിതയിപ്പോള്‍ കന്റോണ്‍മെന്റ്
പോലീസിന്റെ കസ്റ്റഡിയിലാണ്.)
കടപ്പാട്: മാതൃഭൂമി

മൊബൈലിലേക്കു നാണിച്ചിരുന്ന പെൺകുട്ടി


വെളുത്തുപൊക്കത്തിൽ
പാട്ടും ഡാൻസുമൊക്കെയായ്
മിടുമിടുക്കിയായിരുന്നത്രെ,
റാങ്കുകാരി.
അച്ഛനുമമ്മയും ടൂറിൽ
മൂത്തവൾ സിങ്കപൂരിൽ
ആ മോളിലുള്ള സൊസൈറ്റിയിലാണ്….
പോസ്റ്റ്മാർട്ടത്തിലറിയാം.

മൊബൈൽ കിട്ടിയത്രെ;
കടൽഭിത്തിക്ക് താഴേയുള്ള
റബിളിനടിയിൽ നിന്ന്.
സീരിയലിലൊക്കെ വരുന്ന
ഒരുപയ്യനെ അറസ്റ്റ് ചെയ്തിട്ടുണ്ടെത്രെ
മൊബൈലുള്ളതെത്ര നന്നായി

ശവപെട്ടിക്കു വലം വെയ്ക്കുമ്പോൾ
ശ്രദ്ധിച്ചു നോക്കി
അയ്യോ
ഇതിനെ ഞാൻ
പലപ്പോഴും കണ്ടിട്ടുണ്ടല്ലൊ!
ചെവിയിൽ പൊതിഞ്ഞമർത്തിയ
മൊബൈലിലേക്കു
ലോകം കാണാതെ
നാണിച്ചു തുടുത്തിരുന്ന കുട്ടി!

പി. ഹരികുമാർ.

കൈവിട്ടുപോയൊരു ചാട്ടത്തെപറ്റി ശിവന്റെ കവിതകൾ
വയനാടു ചുരം കയറിചെന്നത് ബിനു എം ദേവസ്യ എന്ന കവികുട്ടനെ കാണാനായിരുന്നു. ഉള്ളൊതുങ്ങി നിന്ന ബിനുവിന്റെ കവിതകൾ ഞാൻ റെക്കോടു ചെയ്തതു കേൾക്കാൻ ആ അനാഥാശ്രമത്തിലെ അന്തോവാസികളൊക്കെ എത്തിയിരുന്നു അവർക്കിടയിൽ വീൽ ചെയറിൽ എത്തിയ ചെറുപ്പക്കാരൻ ശിവൻ എന്നു പരിചയപെടുത്തി. യാതൊരു അപരിചിതത്വവുമില്ലാതെ ഇടപഴകി. പോരുവാൻ നേരം ‘ചേട്ടാ എന്റെ കുറച്ച് കവിതകൾ ഉണ്ട് ഒരിക്കൽ പുഴ മാഗസിനിൽ ഒരെണ്ണം വന്നിട്ടുണ്ടെന്നു പറഞ്ഞു‘. കവിത കേൾക്കാൻ തയ്യാറായ് അതിനൊപ്പം എങ്ങനെ വീൽ ചെയറിലെത്തി എന്നു തിരക്കി. ശിവന് നാലാം ക്ലാസുവരെ മാത്രം പഠിക്കുവാനായുള്ളു ചെറിയപ്രായത്തിലെ തന്നെ കൂലിപണിക്ക് പോയ് തുടങ്ങി . അതിനിടയിൽ കവുങ്ങിൽ കയറ്റം പടിച്ചു. ഒരു കവുങ്ങിൽ നിന്നും മറ്റേ കവുങ്ങിലേക്ക് ആട്ടി ചാടി ചാടി അടയ്ക്ക പറിക്കുന്നതിനിടയിൽ ഒരിക്കൽ ചാട്ടം പിഴച്ചു. വീഴ്ചയിൽ നട്ടെല്ലൊടിഞ്ഞു. വർഷങ്ങളായ് വീൽ ചെയറിലാണ്. കഥ കേട്ടു കഴിഞ്ഞപ്പോൾ കവിത വാങ്ങാനുള്ള മനസില്ലാതായ്. കാരണം എന്റെ ജീവിത അലച്ചിലുകൾക്കിടയിൽ ശിവന്റെ കവിത എവിടെ ഉൾകൊള്ളിക്കാൻ എന്നു കരുതി. അതിൽ നിന്നും ഒഴിവാകാൻ ഞാൻ വിലാസം പറഞ്ഞു കൊടുത്തു. അധികം വൈകാതെ കുറെയധികം കവിതകൾ ഒരു പോസ്റ്റായ് എത്തി. ആ കവിതകൾ ഒരു വർഷത്തോളം എന്റെ സഞ്ചിയിൽ വിശ്രമിച്ചു(ക്രൂരമാണെന്നറിയാം ക്ഷമിക്കരുത്) ഇതിനിടയിൽ ഞാൻ എന്തെങ്കിലും ചെയ്തോ എന്നറിയാൻ ചിലനാളുകളിൽ ശിവൻ വിളിച്ചിരുന്നു. വല്ല്യാൾക്കാർ ഒക്കെ അങ്ങനെയായിരിക്കും എന്നു ശിവൻ സ്വയം സമാധാനിച്ചു മറന്നെങ്കിലും ഇടയിൽ ഒരു മിസ് കോൾ തരും . നിർദാക്ഷിണ്യം അവയൊക്കെയും ഞാൻ അവഗണിച്ചു. മനസ്സക്ഷികുത്ത് അധികമായൊരു വേള ക്ഷമാപണത്തോടെ ഈ കവിതകളെ ഞാൻ ഇന്ദ്രപ്രസ്ഥം കവിതയുടെ വായനക്കാർക്ക് കൈമാറുകയാണ് ഇത് പ്രഗത്ഭനായ കവിയുടെതല്ല പകരം ഒരുമരത്തിൽ നിന്നും മറുമരത്തിലേക്ക് പറക്കവെ കൈവിട്ടു താഴെ പോയൊരു ജീവിതത്തിന്റെ നേർ രേഖമാത്രം
കവിതയ്ക്ക് ആശംസകൾ അറിയിക്കുവാൻ ആഗ്രഹിക്കുന്നുവർ ദയവു ചെയ്ത് ശിവന്റെ ഈ മൊബൈൽ നമ്പരിൽ വിളിക്കണം 09744855023
ഞാൻ കാണുമ്പോൾ വയനാട്ടിലെ ആശ്രമത്തിലായിരുന്നു. ഇപ്പോൾ കണ്ണൂർ ജില്ലയിലെവിടെയോ സമാനമായൊരു പ്രസ്ഥാനത്തിൽ ഉണ്ട്. ജീവിതത്തിൽ വല്ലാതെ ഒറ്റപെട്ടിരിക്കുന്നു.ഒന്നും പറയില്ലെങ്കിലും ശിവന്റെ മനസ്സിൽ പണിയെടുക്കാനാവാത്തതിന്റെ സങ്കടങ്ങളുണ്ട്. താനെവിടെ എത്തിപെട്ടു എന്നതിന്റെ വിങ്ങലുകളുമുണ്ട്. നമ്മൾ അവനു കൂട്ടുണ്ടാവണം
സംവിദാനന്ദ്.

ഞാൻ

മായയാകും ലോകത്തിൽ
മനുജനായ് പിറന്നു
ഇല്ലായ്മയിൽ വളർന്നു
അരവയർ മാറ്റി
നിറവയറേകുവാൻ
സങ്കടം മാറ്റുവാൻ
സായൂജ്യം നിറയുവാൻ
കൊട്ടാരമില്ലേലും
കൂടാരം കെട്ടുവാൻ
കുഞ്ഞിലേ വളർന്നു
എന്നിലും മോഹം

അറിവിന്റെ വരികൾ
കുറിക്കേണ്ട നാളിൽ
മണ്ണിനെ സ്നേഹിച്ചു
തൂമ്പകൈയേന്തി
കാഠിന്യവേലകൾ ചെയ്തയാനാളിൽ
കണ്ടുഞാൻ ഭാവിയെകൊണ്ടൊരു സ്വപ്നം
ഇളം വെയിൽ ഉള്ളോരു നാളിൽ
മരമതാം ഒന്നിലേറി
മനസ്സിന്റെ താളമോ
ജാതകപ്പിഴയോ
വീണിതല്ലോ കിടക്കുന്നു ധരണിയിൽ


ഏകൻ

ആരും ഏകനല്ല
ആരുമില്ലാതാകുമ്പോൾ
ഏകനാകുന്നു
ഏകനായവന്റെ വേദന
ഏകനായവനു മാത്രം
ഏകനായവന്റെ സന്തോഷം
ഏകനായവനു മാത്രം

സ്നേഹിക്കാൻ അനേകർ
സന്തോഷത്തിൽ മാത്രം
സങ്കടത്തിൽ തുണയേകാൻ
പ്രാണനാഥൻ മാത്രം

ഉപമ

നിന്നെ ഞാൻ എന്തിനോടുപമിക്കും
ഉദയോത്തോടുപമിച്ചാൽ
അതിനുമുണ്ടൊരസ്തമയം
പൂവിനോടുപമിച്ചാൽ അതുവാടുമല്ലോ
വാടമലരിനോടുപമിച്ചാൽ
വാടാത്തതെന്തുണ്ട്?

കടലിനോടുപമിച്ചാൽ
സംഹാര താണ്ഡവമാടും
കാറ്റിനോടുപമിച്ചാൽ
നിഷ്കളങ്ക ഭാവമേമാറിടും
ഈശ്വര നിശ്ചയമെന്നുണ്ടുപമിക്കാൻ
ഒരിക്കലും വിരിയാത്ത മലരിനോടുപമിക്കാം
വാടാതെ നിൽക്കുമല്ലോ മനസ്സിൽ

ഓർമ്മ

നിശ്ചല ജീവിതം നിശബ്ദതയിൽ
നിശ്വാസത്തിലും നിന്നോർമ്മ
വെളിച്ചം മങ്ങുന്നു
ഇരുൾ പരക്കുന്നു
ഒരിക്കലുമോർമ്മിക്കില്ലെന്നുറച്ച്
ഹൃദയത്തിലാണ്ടു പോയ് നിൻ മുഖം
അറിയാതെ പരതുന്നു ഓർമ്മയിലെന്നും
മായുമോ
മായ്ക്കാൻ പറ്റുമോ?
ആവുമോ പ്രിയേ നിന്നെ മാറ്റാൻ
ആവില്ലെന്നറിഞ്ഞിടുന്നു
അത്രമേൽ സ്നേഹിച്ചു അന്നാളിൽ

പിരിയുന്ന വേളയിൽ ഒരു കൊച്ചു നൊമ്പരം
പിരിയാത്തയോർമ്മയിൽ പിടയുന്നുമിന്നും
ഇനിയുള്ള കാലത്തിൽ കാണുവാൻ കഴിയുമോ
കഴിയില്ല എങ്കിലും തിരയും കിനാവിൽ
ഓർമ്മകൾ മറക്കാൻ കാത്തിടുന്നെങ്കിലും
പൂവുപോൽ വിരിയുന്നു നിന്മുഖം
കാത്തിരുന്നു കാലങ്ങൾ പോയ് മറഞ്ഞു
എരിഞ്ഞുതീർന്നിടും
നീയാകുമോർമ്മതന്നഗ്നിയിൽ

മണിയനീച്ച




പതിനെട്ടാം നിലയിലെ ബെഡ് റൂമിലും
പറയാതെ നടവഴി കിതച്ചെത്തുന്നു.


ഷവർ സ്നാനത്തിന്റെ തിരക്കിലും
മുക്കുറ്റിപൂമണം പരക്കുന്നു

സ്കാനിങ്ങ് മിഷീന്റെ മുരൾച്ച ഭയക്കാതെ
നന്ദിനിപശുവിന്റെ പിന്നിലെ
കൊറ്റി ഇളകുന്നു

മറുപാതിക്കൊപ്പം മയങ്ങുമ്പോൾ
കെറുവുച്ചു നിന്ന കളിക്കൂട്ടുകാരിയുടെ
കൈയിലെ തുമ്പ തെളിയുന്നു


മറക്കാൻ കൊതിക്കാത്ത ഗ്രാമത്തുടർച്ചകൾ
പറയാതെ അലഞ്ഞങ്ങു നടക്കുന്നു
മനസ്സിൻ മറപറ്റി നടക്കുന്നു

മണിയനീച്ച പോലെ
എത്ര അകറ്റാൻ നോക്കിയാലും
വട്ടമിട്ട് നടക്കുന്നു
മൂക്കിൻ തുമ്പിൽ തന്നെ
ഇരിക്കുന്നു


പ്രിയ എസ്

ഒളിച്ചിരിക്കുന്നിടം




തിരകളൾ ചെമ്പട താളമിട്ടു
തോൽക്കില്ല തോൽക്കില്ലെന്നാർപ്പുമിട്ടു.

അടിതട്ടിന്റെ രഹസ്യങ്ങൾ കണ്ടറിയാൻ
അവശേഷിച്ച പ്രാണനെ നീർകുമിളയാക്കാൻ
ആഴം പ്രലോഭിപ്പിച്ചിരുന്നില്ല.
എങ്കിലും…

പവിഴപുറ്റിന്റെ നിലവിളികളെതള്ളി മാറ്റി
കുഴഞ്ഞമർന്നനേരം മുതൽ
മീനുകളാണു പരിചയം പുതിക്കിയത്,
കുളത്തിലെ പോലെ
തുടയിൽ തൊട്ടാലൊന്നും ഇക്കിളിപെട്ടില്ലെ
ന്നതിന് പരിഭവം പറഞ്ഞില്ല.

ഉള്ളുറപ്പുകൾ അലിഞ്ഞില്ലാതാകെ
സാക്ഷിപറയാൻ കൊതിച്ച അസ്ഥികൾ മാത്രം
വെളുവെളുന്നങ്ങനെ തെളിഞ്ഞു നിന്നു

വലവെളിച്ചമോ,
പാതാളക്കരണ്ടിയോ,
ഇവിടൊരാൾ ഒളിച്ചിരക്കുന്നതന്വോഷിച്ച്
ആരെലും വരുമോന്നറിയാൻ
ഒച്ചയനക്കം കേൾക്കെ പതുക്കെ
മുങ്ങാം കുഴിയിട്ടു മറയാമെന്നേറ്റ്
ഒരാമ
തപസ്സിരിക്കുന്നുണ്ട്.

സംവിദാനന്ദ്

ചുണ്ണാമ്പുതൊട്ടവർ






നാലരവെളുപ്പിന്റെ ഇളം തണുവിൽ
തളർന്ന് തലചായ്ച്ച് നഗര രാത്രി;
വിജനവിശാല വീഥി മലർന്ന്
മദാലസയെപ്പോലെ,
(തേരാ പാരാ പകലുകളിലറിഞ്ഞേയില്ല)
ഇവൾക്കിത്ര മുഴുപ്പോ!

തുടച്ചു തീരാത്ത മേക്കപ്പുപോലെ നഗരവെട്ടം
വാടിയ പാലപ്പൂപോലെ നഗരഗന്ധം
ഇരുപുറവും മാണ്ടുറങ്ങുന്നു
മേക്കപ്പുകാർ,
പക്കമേളക്കാർ,
കോറസ്റ്റുകാർ
എല്ലാവരുടെയും വിരലറ്റത്തുണ്ട്
ചുണ്ണാമ്പ്.

മൂന്ന് പതിറ്റാണ്ട് മുൻപ്
വീ.ടീ* യിൽ വന്നിറങ്ങി പകച്ചു നിൽകെ
ചിത്രതൂണിൽ ചാരിയൊരു പെൺചിരിയോർക്കുന്നു.
ഒരു കാലുയർത്തിവെച്ച് ചെരിഞ്ഞ ചിരി
അന്നുമുതൽ
എന്റെ വിരൽത്തുമ്പത്തുമുണ്ട്
മായ്ചാലും മായാതെ
ചുണ്ണാമ്പ്.

*വിക്ടോറിയ ടെർമിനസ്

പി.ഹരികുമാർ



*വിക്ടോറിയ ടെർമിനസ്

സഞ്ചയനം


രണ്ടറ്റം കൂട്ടിയൊക്കാതെ
മടങ്ങുന്ന കാഴ്ചയ്ക്കു
ഇരുളൊപ്പം ഗദ്ഗദങ്ങള്‍
സാക്ഷി.

തനിച്ചു വയ്യെന്നവളുടെ
മൊഴി
കയറിനിഷ്ടമായ്.
പ്രാണനു നക്ഷത്രത്തെയും

പിരിയും മുന്നെ
കുഞ്ഞുമ്മ കുഞ്ഞിനേകെ
കണ്ണുചോരുന്നതും
കുടുക്കുണരുന്നതും
ചെമ്പകമരം സാക്ഷി.
പൂക്കളെ തിക്കിമാറ്റി
തിങ്കളുമതു കണ്ടു.

കടലിലുപ്പു ചുവയ്ക്കുന്നത്
സങ്കടക്കാഴ്ച്ചകള്‍ കണ്ട്
വിറച്ചു ശോഷിക്കുന്ന
ചന്ദ്രന്റെ വിയര്‍പ്പിറ്റാകും
കണ്ണീരെന്നും ചിലര്

തിരകള്‍
ചാരം തിരികെ
കരയില്‍‍ തള്ളുന്നതും
സൂര്യനെ ഇരുളിലേക്കു പടിയിറക്കുന്നതും
ആരോട് കെറുവിച്ചാണ്.

********************





സംവിദാനന്ദ്


********************

ഒരു ചെരിപ്പുകുത്തിയുടെ ജീവിതം





ഹോളി കഴിഞ്ഞ്
പല നിറങ്ങളില്‍
പല കൂട്ടങ്ങളായി
ആളുകള്‍ പോകുന്നു

ആളുകള്‍ക്കിടയില്‍
നിന്നൊരു പെണ്‍കുട്ടി നടന്നുവരുന്നു.
ഉടുപ്പാകെ കീറിപ്പറിഞ്ഞ്
രക്തം പൊടിയുന്നുണ്ട്;
ആളുകള്‍ ഹോളി കളിച്ചതാണ്.......

''അവളിപ്പോള്‍ ഓര്‍ക്കുന്നുണ്ടാവുക;
ആളുകളൊക്കെ
ഹോളികളിക്കുന്നവരും
ഹോളികളിക്കുന്നവരൊക്കെ
ഇത്തരം ആള്‍ക്കൂട്ടമാണെന്നുമാവും."

ഞാന്‍ സ്കൂളിലൊന്നും പോയിട്ടില്ല
അവരൊക്കെ പഠിച്ചവരാണ്(?)
വെളുപ്പിനോട് ഏതുനിറം ചേര്‍ന്നാലാണ്
ചുവപ്പുണ്ടാവുകയെന്ന്
അവര്‍ക്ക് നന്നായറിയാം.

പക്ഷെ ഞാന്‍ ഇങ്ങിനെയാണ്
നിറങ്ങള്‍ ചാലിക്കാനറിയാത്ത
വരക്കാനറിയാത്ത
കൊത്തുപണികളൊന്നുമറിയാത്ത
ഒരു ചെരുപ്പുകുത്തി
തേഞ്ഞ ചെരിപ്പുകളില്‍ നോക്കുകയോ
വള്ളിപൊട്ടുന്നതില്‍
ശ്രദ്ധ കേന്ദ്രീകരിക്കുകയോ തന്നെയാണ്!
*************



















**********************
ദിനേശന്‍ വരിക്കോളി
*********************

ഹൃദയത്തിലെ എഴുത്തുകള്‍





പറഞ്ഞുതീര്‍ത്ത വഴികളെക്കുറിച്ച്
ചിലപ്പോള്‍ ചോദിക്കുമായിരിക്കും നമ്മള്‍ .
കിളികള്‍ക്ക് വലിയ താല്‍പ്പര്യമൊന്നും
ഉണ്ടായിരിക്കില്ല എന്നിരിക്കിലും.
അവയ്ക്ക് ഒന്നും തന്നെ പറയാനുണ്ടായെന്നു വരില്ല.
പകരമവ ആകാശത്തിന്റെ അടയാളങ്ങളുള്ള
ഒരു തൂവല്‍ നമുക്കു തന്നെന്നിരിക്കും.
തൂവലോ, ഓര്‍മയ്ക്ക് പുറത്തു
ഒരു നനുത്ത ചൊറിച്ചിലായി ആകാശത്തെ നമുക്കു പരിചയപ്പെടുത്തും.
അതിന്റെ ആഴങ്ങളില്‍ , മേഘങ്ങള്‍ക്ക് കൂട്ടിതുന്നാന്‍ പറ്റാത്ത ഒരു മുറിവിനെ ചൊല്ലി
സദാ വേദനിപ്പിച്ചു കൊണ്ടിരിക്കും.
അതുകൊണ്ടുതന്നെ, മറന്നുതീര്‍ന്ന നേരങ്ങളെക്കുറിച്ചു
നാം സ്വയം ചോദ്യങ്ങളൊന്നും ചോദിച്ചെന്നിരിക്കില്ല .

********************








വി.ജയദേവ്.
******
ബ്ലോഗിലേയ്ക്ക്
ആനമയിലൊട്ടകം

സാക്ഷി



ഇന്നലെവരെ
അയാള്‍
ഒരു സംഭവമല്ലായിരുന്നു.
ഇന്നിതാ
ആളുകള്‍ കൂടുന്നു
അയാളെക്കുറിച്ചുമാത്രം
വാക്കുകള്‍
നോട്ടങ്ങള്‍
എല്ലാം അയാളിലേയ്ക്കുതന്നെ.

ആരൊക്കെയോ അറിയാത്ത മുഖങ്ങളില്‍ വന്ന്
കര്‍ച്ചീഫിനാല്‍ മുഖം തുടച്ച്-
വാക്കുപൊട്ടി
ഒരിരിപ്പിരുന്നു.

ഇന്നലെ കവലയില്‍ ,
ഇട്ടിച്ചന്‍റെ പെട്ടിക്കടയില്‍
ഞങ്ങളൊരുമിച്ചിരുന്നു.

അതെ,
ഇന്നലെവരെ അയാള്‍ ,
ഒരു സംഭവമല്ലായിരുന്നു
ഇന്നിതാകുളിപ്പിച്ച്
പട്ടില്‍ പൊതിഞ്ഞ്
കിടത്തിയിരിക്കുന്നു.

ഒരിക്കലുമില്ലാത്തവിധം
അയാള്‍ എത്രമാത്രം
സന്തുഷ്ടനാവണം'
ഈ സംഭവത്തിന്
ദൃക്സാക്ഷിയാവാന്‍
കഴിയാതെപോയതില്‍
എത്രമാത്രം

*******









******************
ദിനേശന്‍ വരിക്കോളി
******************

*അകമേ മുറിഞ്ഞവ

കുന്ന്‌, കുന്ന്‌ എന്നൊക്കെ
പറയും. ആകാശത്തോട്
തലമുട്ടിച്ചുയര്‍ന്നു നില്‍ക്കും.
വെള്ളച്ചാട്ടങ്ങളുടെ
ഉറവ പൊട്ടിക്കും.
സൂര്യനെ രാവിലെ രാവിലെ
കൂട് തുറന്നു വിടും.
പൂവായ പൂവൊക്കെയും
വാരിപ്പുതച്ചു നില്‍ക്കും.
കിളിയായ കിളികളെയൊക്കെ
പാട്ട് പഠിപ്പിച്ചു ചൊല്ലിക്കും.
എന്നാലും ഉള്ളിലെന്നുമുണ്ട്
ആരെയും കാണിക്കാതെ
ഒരു പേടി.
ഒരു തുമ്മലിലെങ്ങാനും
പറന്നു പോയാലോ?.
പ്രണയത്തിനും അതെ പേടി.
ഒരു വാക്കിലെങ്ങാനും
അപ്പാടെ തൂര്‍ന്നു പോയാലോ?.





2

ഇന്നലെയും എന്നെ
ഇവിടെയുമാരോ
അന്വേഷിച്ചു വന്നെന്നു
തെരുവിലാരോ പറഞ്ഞു.
മേല്‍വിലാസങ്ങള്‍
ഇടയ്ക്കിടെ
മാറിപ്പോകുന്നുണ്ടെങ്കിലും.
'' ഒരു മിന്നല്‍ പോലെയാണ്
വന്നത് . വന്നത് പോലെ മറഞ്ഞു.
ആ കണ്ണുകള്‍ മാത്രം
തറഞ്ഞു നില്‍ക്കുന്നു''.
മറ്റാരുമായിരിക്കില്ലെന്ന്
എനിക്കല്ലാതെ മറ്റാര്‍ക്കറിയാം.
പ്രണയമേ, നീ തന്നെ.
ജീവിതത്തിന്റെ
ജീവപര്യന്തം ശിക്ഷയ്ക്കിടെ
പരോളിലിറങ്ങുന്ന
നിന്റെ കണ്ണുകള്‍.



3


ചിലങ്കയുടെ കാലടികള്‍
ഇരുട്ടില്‍ എങ്ങോട്ടാണ്
നടക്കുന്നതെന്ന്
ആരും പറയാതെ
അറിയാം.
അവള്‍ പുതച്ച
നിലാവിന്റെ അരികുകള്‍
ഇളകിപ്പറക്കുന്നത്
കൃത്യമായി
തെളിഞ്ഞുകാണുകയും
ചെയ്യാം. ഇരുട്ടിനെ
പാലപ്പൂവ് മണപ്പിക്കാന്‍
മറ്റാര്ക്കാവും ?.
പ്രണയമേ,
ചൂണ്ടു വിരലില്‍ ചുണ്ണാമ്പ്
എടുത്തു നീട്ടുകയെ വേണ്ടു.
നാളെ എല്ലും മുടിയും മാത്രം
ബാക്കി വെയ്ക്കാനായി
എന്നത്തേയും പോലെ
ഒരു രാത്രി കൂടി.
**************












വി.ജയദേവ്.
******
ബ്ലോഗിലേയ്ക്ക്
ആനമയിലൊട്ടകം

*( അടുത്ത് തന്നെ പ്രസിദ്ധീകരിക്കുന്ന '' ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും '' എന്ന നൂറു കവിതകളുടെ സമാഹാരത്തില്‍ നിന്ന്.)


അടിപതറുന്നത്




ഇവ അകംവേരുകളാണ്,
നൂലുപോലെ............
നല്ല ഇടയന്‍റെ ചിറകുകളാണ്
ചിതല്‍പുറ്റുപോലെ........

ഇവിടെയെവിടെയോ
നിദ്രയൊഴുകുന്നുണ്ടാകാം.


ചിലപ്പോള്‍ അകംവേരുക_-
ളാഴത്തില്‍ പടര്‍ന്ന്,
നനഞ്ഞ്...........!

ചിറകുകള്‍ മുളക്കുന്നത്
സന്ധ്യകള്‍ക്കാണ്.

ഒരു കരവലയത്തിന്‍റെ
മാസ്മരികതയോട്
ആഴത്തിലലിയുമ്പോള്‍
കവചം നഷ്ടപ്പെടുന്നത്
കര്‍ണ്ണനോ, കുന്തിക്കോ?

*****








പി. എസ്. രാംദാസ്.

ഗൃഹപാഠം


ഉവ്വ് , ഇലകള്‍ തന്നെയാണ് ആദ്യം
പറഞ്ഞതും. വിലാസങ്ങള്‍ നാം പോലും
അറിയാതെ പൊടുന്നനെ അറ്റു പോവുമ്പോള്‍
അലിയാതങ്ങനെ നില്‍ക്കണം.

ആകാശത്തെപ്പോലെ, തലയല്‍പം
ഭൂമിയിലേക്ക് താഴ്ത്തിയിരിക്കണം.

നിലവിളികള ത്രയും കൊണ്ടുവരുന്ന
കാറ്റിന്റെ കൈവിരല്‍ത്തുമ്പില്‍
പിടിച്ചുനില്ക്കണമാദ്യം. പിന്നെയാണ് ചിറകുകള്‍ അഴിച്ചുകളഞ്ഞു
ഞരമ്പുകളില്‍ ഉന്മാദം നിറയ്ക്കുക.

ഉവ്വ്, നിഴലുകലെയാണ് ആദ്യമേ തള്ളിപ്പറയേണ്ടതും .











വി.ജയദേവ്.
******
ബ്ലോഗിലേയ്ക്ക്
ആനമയിലൊട്ടകം





തിലോദകം


നാക്കിലയില്‍
ചിതറിയ എള്ളില്‍
കണ്ണീരില്‍
നീ ഒത്തിരി മൗനം
ബാക്കി വെച്ചു.

ഒടുവിലടക്കം പറഞ്ഞ
'നിന്‍ സുഖം തന്നെയെന്‍
ജീവിത'മെന്ന വാക്ക്
അജീര്‍ണ്ണം പുളിച്ചു തികട്ടുന്നു.

നിന്റെ ചിരിയൊഴിഞ്ഞ
തെരുവ്
മങ്ങിയ വെട്ടത്തില്‍
സ്വയം പ്‌രാകി നില്‍ക്കെ

ഇരുളിന്‍ പകര്‍ച്ചയാം
രൂക്ഷ ജലം
മുറതെറ്റി അന്നനാളം കുടഞ്ഞ്
കുരവള്ളി പൊട്ടി
അടിവയറ്റിന്‍ ഞരമ്പും പറിച്ച്
ദഹിക്കാത്ത ചോറോപ്പം
കടത്തിണ്ണയിലേക്ക്.
ചവയ്ക്കാതെ വിഴുങ്ങിയ മുളക്
പത്രകടലാസിന്‍ കോണിലെ
മരണ വാര്‍ത്തയ്ക്കു തിലകമായ്.

മഞ്ഞിന്‍ പുതപ്പു നീക്കി
പുലര്‍ സ്വപ്‌നത്തില്‍
നിന്റെ തിലോദകത്തിന് കത്തി
മാറിലുറക്കിയോന്റെ
ചിരി മുഴങ്ങി.

വിയര്‍ത്ത കണ്ണിന്‍
വിഭ്രാന്തിയില്‍
കാഴ്ചതെളിയെ
പതിവുകാരി തെരുവുപെണ്ണിന്‍
സ്ഥാനം തെറ്റിയ വസ്ത്രവും
ചിരട്ടയിലൊരു ഹ്രിദയവും
ബാക്കി
******






സംവിദാനന്ദ്
********


നൃത്തം



നുരയും പതയുമൊടുങ്ങി,
അല്ല, ചരല്‍ക്കൂമ്പാരങ്ങളല്ല,
ചിലപ്പോഴൊരു ക്ലീഷേ,


നിലതെറ്റി വീണപ്പോള്‍ ...........
ഇടനാഴികളില്‍
നാടന്‍ കാറ്റുമണക്കുന്നത്
ഇന്നലെകളില്‍ സ്വപ്നം കണ്ടിരുന്നല്ലോ.
ഒരു വൃത്തത്തിനുള്ളിലാണ്
നാം കൂടുകെട്ടുന്നത്.

അത്രയേ കഴിയൂ,
അതിനാല്‍ പറയാനുള്ളത്
ഇവിടെ കുറിച്ചേക്കുക.


കാറ്റെടുത്ത കരിയിലക്കൂട്ടത്തില്‍ പെട്ട്
എവിടെയെങ്കിലും വീണ്
അവ മുളപൊട്ടിയാലോ.
*******************








*******************
പി. എസ്. രാംദാസ്.
*******************



സ്വയം എഴുതാവുന്ന മഹസ്സറില്‍ നിന്ന്




ശരീരത്തില്‍ നിന്ന്

ജീവപര്യന്തം ശിക്ഷയ്ക്കിടെ

തടവ്‌ ചാടിയ

ഓര്‍മയുടെ ഈ ജഡത്തിനു

ഒരായുസെങ്കിലും പഴക്കം.

ജയില്‍ വളപ്പിലേക്ക്

പൂത്തിറങ്ങിയ

പൂവാകയുടെ ചുവട്ടില്‍

അത് മുളക്കാതെ കിടന്നിരിക്കും.

എന്നും തിളച്ചുനിന്ന ഹൃദയത്തെ

ഒരു പൂമ്പൊടി പൊള്ളിച്ചിരുന്നു.

ആരെക്കാളും അധികം

പറഞ്ഞു നിര്‍ത്തിയിടത്ത്

ആഴത്തില്‍ അഞ്ചു മുറിവുകള്‍.

ഓരോന്നും മാരകം.

ആര്‍ക്കും അടുത്തറിയാവുന്ന

ശ്വാസത്തിനു മേല്‍

ആരുടെയോ കൈവിരല്‍പ്പാടും.

നെഞ്ഞിനുള്ളിലെ ബാക്കിവന്ന

നിലവിളിക്കു മേലെ ആരുടെയോ

കാലടികള്‍ കല്ലിച്ചു കിടപ്പുണ്ട്.


ഇത്രയും നാള്‍ മതിലിനപ്പുറം

ആരെയോ തേടി നടന്നവ.
**********************












വി.ജയദേവ്.
******
ബ്ലോഗിലേയ്ക്ക്
ആനമയിലൊട്ടകം

പാഠപുസ്തകം(അധികവായനയ്ക്കുള്ളത്‌)


ഏഴ് ബീ യിലെ റഷീദിന്റെപപ്പഹരിയുടേ

തകർന്ന കാലും നോക്കി

അമ്മ ആമിന കരയുന്നു.

അധിക വായനയ്ക്ക്-

'മതമില്ലാത്ത ജീവൻ'

മാഷുടെചേതനയറ്റ ശരീരം,

പടരുന്ന അക്രമം.



മൂന്ന് എ യിലെ ശ്രീക്കുട്ടിയെ

മാഷ് തുടയിൽ നുള്ളി

ഗുരുത്വം 'പ്രതി'സന്ധിയിൽ.

അധിക വായനയ്ക്ക്-

സർക്കാർ സർക്കുലർ

'പെൺ കുട്ടികളെ അദ്ധ്യാപകൻ ഒറ്റയ്ക്കു

സ്റ്റാഫ് റൂമിൽ വിളിക്കരുത്'





അഞ്ച് സീയിലെ 40 നക്ഷത്രകണ്ണുകൾക്കൂ ചാരെ

40 വെട്ടേറ്റു പിരിയുന്ന മാഷ്.

അധിക വായനയ്ക്ക്-

അങ്കണത്തിലെ അന്തിമ ദർശനസ്ഥാനത്തു

വെട്ടിയ ചേട്ടായിമരെ പൂമാലയിട്ട്

വരവേൽക്കുന്നതെങ്ങനെ.



രജനി,ശാലിനി,രഞ്ജിനി,രാജി

ഗ്ലോറി.....



പഴയത്‌പെറുക്കും

തെരുവുകുട്ടി അമ്മയോട്

'മരണത്തിനു രണ്ടു പക്ഷം ഉണ്ടോമ്മേ

ഈ എഴുത്തു മാമന്മാർ രണ്ടുപന്തിയിൽ ഓലിയിടുന്നത്?

അധിക വായനയ്ക്ക്-

മെംബർഷിപ്പ്, അവാർഡ്, മൂന്ന് റൗണ്ട് വെടി

ഒക്കെ നിന്റെ അപ്പൻ തരുമോ ഊച്ചാളി മോളെ.
**************************************






സംവിദാനന്ദ്
************

നടപ്പ്

നട്ടുമാവിൽ ‍കണ്ണുടക്കിയോ
ചെളിയിൽകാലുടക്കിയോ
സമയംതെറ്റിയുള്ളവരവിൽ
ബെല്ലടിച്ചുകാണും
മാഷുവന്ന്‌ ഹാജർ ‍വിളിച്ചുകാണും
ചാപ്റ്റർ ‍തുടങ്ങിക്കാണും
വൈകിയെത്തിയതിന്‌ വെളിയിൽ നിർത്തും
ഹാജറിൽ ഒരുകുറിവീഴും
വാക്കുകൾ നഷ്ടപ്പെടും
കണ്ണുനീർവരും
ഒരുകരച്ചിലിന്റെ വക്കത്തുനിന്നെന്നെ
സൗമിനിടീച്ചർപിടിച്ചുകൊണ്ടുപോയി
വടയുംചായയുംവാങ്ങിത്തരും.

മിക്കക്ലാസ്സിലുംവൈകിയെത്തുന്നതുകൊണ്ട്‌
ഓണപ്പരീക്ഷയ്ക്ക് ഗ്രേഡ്കുറയും
ഉറക്കമിളച്ചുപഠിക്കാത്തതിന്
അമ്മയുംഗ്രേഡുകുറഞ്ഞതിനച്ഛനും-
പൊട്ടിത്തെറിക്കില്ല.

അമ്മ മീൻകറിയോ,കപ്പയോ ഉണ്ടാക്കുന്നതിരക്കിലോ-
മറ്റുവല്ലതിലെങ്കിലുമാവുംഅച്ഛനും.

നാലാംക്ലാസ്സിൽ
‍നാലുതവണതോറ്റകുട്ടിയായതിനാലും
വൈകിയെത്തുന്നതിനാലും-
പിറകിലെബെഞ്ചിൽ
മൂന്നാമതൊനാലാമതോ ആവും

സൗമിനിടീച്ചർക്കെന്നുമീ-
വള്ളിപൊട്ടിയചെരിപ്പിഷ്ടമായതിനാലൊ-
യെന്തോ-
എന്റെ കണ്ണുനീരുതുടച്ച്‌, കൈക്കുപിടിച്ച്‌,
കണ്ണുനീരിന്റെ
നനവുപൊടിയുന്ന-
പരിസരത്തുനിന്നും
നടന്നുപോകും
****************












ദിനേശൻ വരിക്കോളി
*********************