(ദൈവ )വചന സങ്കടങ്ങൾ

സംവിദാനന്ദ്


പാപ മെന്തന്നറിയാതെ ആപ്പിൾ കണ്ട്
ഭയന്നവളെ പരിശുദ്ധാത്മാക്കൾ
കിണറ്റിലിട്ടു
ഭ്രാന്തെന്നും, അടിവയറ്റിൽ ചില വിത്തുകളുണ്ടെന്നും
കിണറിന്റെ സാക്ഷിമൊഴി


തിരുത്തിയോ ആവോ?

ദൈവം പാപിയായ പോലെ.


വിശുദ്ധ വസ്ത്രങ്ങളിൽ
സ്ഖലന രേഖകളുടെ
ഭൂഖണ്ഡങ്ങളാണുപോൽ
ആമേൻ



എന്നിട്ടും കുഞ്ഞാടുകൾ
മുട്ടിപ്പായ് പ്രാർത്ഥിച്ചു

നീ തിരിച്ചു വരേണമേ
സ്വർഗ്ഗത്തിലെ പോലെ
ഭൂമിയിൽ ഇരു മനസ്സുള്ളവർക്ക് സമാധാനം
(ഞങ്ങൾക്ക് ഹിതകരമായ് മാത്രം)

സത്യം നിലനിർത്തണമേ
(ഞങ്ങളുടെ ദുർബലതകളെ മറച്ച്)
വോട്ടുബാങ്കാണെ.

ഭൂമിയിൽ കന്യകമാരില്ലാത്തതിനാൽ
അവൻ വീണ്ടും ജനിക്കുമോ

ഇനിയുള്ളകാലം സത്യമൊക്കെ
സത്യമായിരിക്കുമോ?

3 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഒഴുകി തീര്‍ന്ന ചോരചാലിന്‍റെ അറ്റത്ത്‌...
വിശുദ്ധയുടെ കേള്‍കാത്ത രോദനം...
വെള്ളയും കാക്കിയും ചുവപ്പും കറുപ്പും
ത്രിവര്‍ണ്ണവും കള്ളം പറഞ്ഞു ചിരിച്ചു...
വിശ്വാസി കരഞ്ഞു പറഞ്ഞു...
വേദനയുടെ ദേവനെ നെഞ്ഞിലിട്ടു-
ഞാനും ആള്‍ക്കൂട്ടത്തില്‍ ചിരിച്ചു...
ഇല്ല എനിക്ക് മരണമില്ല...
ഞാന്‍ മരിച്ചാലും ജീവിക്കും...

പാവപ്പെട്ടവൻ said...

മാനുഷികം മറച്ചു വെക്കപെടാന്‍ കല്പനയുടെ ധ്വനികള്‍. വെള്ളകളില്‍ പൊതിഞ്ഞ കള്ളങ്ങള്‍ അപ്പോഴും പകലില്‍ മഞ്ഞുരുകി മാറി തെളിഞ്ഞു നിന്ന്. വിശ്വാസങ്ങള്‍ കാറ്റിലേക്ക് ഒഴുകിപോയി . വര്‍ത്തമാനങ്ങളില്‍ നമ്മള്‍ നമുക്കായി കളവുകള്‍ പ്രചരിപ്പിക്കുന്നുത് കുറ്റകരമല്ല .

Jayakumar N said...

ഇതു ആരിക്ക് ബായിക്കാനാണ് സേട്ടാ,
അച്ചരങ്ങള്‍ കാണാനെക്കൊണ്ട് പൂതക്കണ്ണാടി ബയ്ക്കേണ്ടീ വരൂല്ലാ :)

ഈ പുള്ളേരൊക്കെ എങ്ങനെ കമന്റിട്ടോ ആവോ