ചാവേര്‍ക്കാഴ്ച്ചകള്‍ അഥവ ആട് അങ്ങാടിയറിയുമ്പോള്‍




നട്ടുച്ച തിളക്കും
നിരത്തില്‍
ചുവപ്പ്
ചിതറിക്കിടക്കുന്നു.

പകുതിയറ്റകൈകളുമായ്
കൈവണ്ടികള്‍
ആകാശത്തിലേക്ക്
തുറിച്ചു കിടക്കുന്നു
ചിതറിയ കാബേജ് തുണ്ടുകള്‍
പീലികരിഞ്ഞ
കണ്‍പോളകള്‍പോലെ
മലര്‍ന്നുകിടന്നു
ചതഞ്ഞുതൂറിയ
തക്കാളിക്കുടര്‍മാലകള്‍
ചാര്‍ത്തിയൊരൊറ്റക്കണ്ണട-
യുടഞ്ഞുകിടന്നു
വാററ്റ ചെരുപ്പുകള്‍
പല്ലുകള്‍
എല്ലിന്തരിപ്പുകള്‍
കാളക്കുറവുകള്‍
കത്തികള്‍
കശാപ്പുമണങ്ങള്‍
മാടികെട്ടിയ
തൊലിക്കെട്ടുകള്‍
തകര്‍ന്നമുക്കാലിയില്‍
തുടലറ്റതുലാസ്സിന്തട്ടുകള്‍
തുറക്കണ്ണൂരുട്ടും
ആട്ടിന്‍ തലകള്‍
ഉരുകിയ ടാറിലങ്ങനെ
ചില്ലുകാഴ്ച്ചകള്‍
തറഞ്ഞുകിടന്നു
ചോരവാലുന്ന
ചാലുകളിലാകാശം
പിഞ്ഞിക്കിടന്നു.

നിശ്ശ്ബ്ദത വീണുപൊള്ളിയ
നടപ്പാതയില്‍
ചുവപ്പ് രേഖവീഴ്തിക്കൊണ്ട്
ഒരു കുട്ടി
അരയില്‍ നിന്നുര്‍ന്ന്പോയനിക്കര്‍
ഇടംങ്കൈകൊണ്ടുതാങ്ങി
വലങ്കൈകൊണ്ട്
പട്ടയുരുട്ടി നീങ്ങുന്നു.
*************************








**************
ജയന്‍ കെ.സി.
**************

1 comment:

രാജേഷ്‌ ചിത്തിര said...

മിണ്ടാട്ടം മുട്ടിപ്പിക്കുന്ന ചില കാഴ്ചകള്‍
നന്നായി ചങ്ങാതി