മണിയനീച്ച




പതിനെട്ടാം നിലയിലെ ബെഡ് റൂമിലും
പറയാതെ നടവഴി കിതച്ചെത്തുന്നു.


ഷവർ സ്നാനത്തിന്റെ തിരക്കിലും
മുക്കുറ്റിപൂമണം പരക്കുന്നു

സ്കാനിങ്ങ് മിഷീന്റെ മുരൾച്ച ഭയക്കാതെ
നന്ദിനിപശുവിന്റെ പിന്നിലെ
കൊറ്റി ഇളകുന്നു

മറുപാതിക്കൊപ്പം മയങ്ങുമ്പോൾ
കെറുവുച്ചു നിന്ന കളിക്കൂട്ടുകാരിയുടെ
കൈയിലെ തുമ്പ തെളിയുന്നു


മറക്കാൻ കൊതിക്കാത്ത ഗ്രാമത്തുടർച്ചകൾ
പറയാതെ അലഞ്ഞങ്ങു നടക്കുന്നു
മനസ്സിൻ മറപറ്റി നടക്കുന്നു

മണിയനീച്ച പോലെ
എത്ര അകറ്റാൻ നോക്കിയാലും
വട്ടമിട്ട് നടക്കുന്നു
മൂക്കിൻ തുമ്പിൽ തന്നെ
ഇരിക്കുന്നു


പ്രിയ എസ്

No comments: