ആന്‍ എന്‍‌കൗണ്ടര്‍ വിത്ത് സക്കുബായ്







സോഫ്‌റ്റ്‌ വെയര്‍ എഞ്ജിനീയര്‍ക്ക്‌ സഹിക്കാനായില്ല.
എല്ലാരും കാണ്‍കെ നടുറോട്ടില്‍ വെച്ച്‌
ഒരു പെണ്ണുമ്പിള്ളേടെ തല്ലുകൊള്ളുക!
(ഒഴിഞ്ഞ മീന്‍കുട്ടയുമായ്‌)
കണ്ണും മൂക്കുമില്ലാതെ ഓടിക്കേറാന്‍ ശ്രമിച്ച്‌
ബൈക്കിന്റെ മുന്നില്‍ ചാടി വീഴാന്‍ ശ്രമിച്ചതാണ്‌
സക്കുബായ്‌.
വെറുമൊരു പോറലില്‍ ബ്രേക്കു ചവിട്ടിയതിന്‌
നന്ദിക്കു പകരം
ടൈയില്‍ പിടിച്ചു വലിച്ച്‌
പുറത്തും ഹെല്‍മറ്റിലും പൊതിരെ.....
കേലാവാലായും,ബേല്‍പുരിവാലായും
നാരിയല്‍ വാലായും, പൂക്കാരിത്തമിഴത്തിയു
മൊക്കെപ്പറഞ്ഞു:
കുറ്റം അവള്‍ടെയാ.
പിന്നെന്താ നിങ്ങളാരും.....?
അയ്യേ! ഈ മീങ്കാരികളെന്റെ സാറേ.

1കോളികള്‍ക്ക്‌ മുംബാദേവികനിഞ്ഞതാണ്‌
മുംബയ്‌.
അവര്‍ കടലില്‍ പോയ തക്കതിന്‌
2വിരുന്നുകാര്‍ തട്ടിയെടുത്ത്‌ പുട്ടടിച്ചതാണ്‌
പിന്നെയാണ്‌ സിഗ്നലുകളുണ്ടായത്‌
3കോളിവാഡകളും.
അന്നീ സക്കുബായ്‌ ജനിച്ചിട്ടില്ല.
കേലാവാലയും ബേല്‍പുരി വാലായും,
നാരിയല്‍വാലായും, പൂക്കാരി തമിഴത്തിയും,
നമ്മളാരും ചേക്കേറിയിട്ടില്ല.


എന്നാലും... നമ്മളൊരു തെറ്റും ചെയ്യാതെ....

എന്താ മുംബയ്‌ മതിയായെന്നുണ്ടോ?

"ഹേയ്‌ എനിക്കത്രയ്ക്കങ്ങു നൊന്തും മറ്റുമില്ല".
ഡോ: പി . ഹരികുമാര്‍

8888888888888888888888888888888888888888888888
1,മുംബയിലെ ആദിമവാസികളായ മുക്കുവഡോ: പി . ഹരികുമാര്‍ ഇവരുടെ ദേവതയാണ് മുംബാദേവി ഇതിൽ നിന്നുമാണ് മുംബയ് എന്ന പേര്
2,വിദേശികൾ
3,മുക്കുവരുടെ കോളനി






മഴ വന്നപ്പോള്‍‌







ഇക്കുറി മഴ വന്നപ്പോള്‍
നനയുവാന്‍‌ പുഴയില്ല
പുഴ
കുപ്പികളില്‍‌
പുറം ലോകം കാണാന്‍
പോയിരിക്കുന്നു

തക്കം പാര്‍‌ത്ത്‌
പുഴമണല്‍ ഫ്ലാറ്റുകളില്‍
കുടിയേറിയിരിക്കുന്നു
പുഴയുടെ അടിത്തട്ടില്‍
കുളം കുത്തി വെള്ളാനകള്‍
പാര്‍ക്കുന്നു.

മഴ
വനത്തിലെത്തിയപ്പോള്‍
മരങ്ങളെല്ലാം
കൂപ്പുകളില്‍
ആനകളൊടു മല്ലിടുവാന്‍
പോയിരിക്കുന്നു.

തുള്ളികളിക്കുവാന്‍
ഇലകളെ കാണാഞ്ഞ മഴ
മലകളെ കഴുകാമെന്നോര്‍ത്തു.

മലകളോ....!
വരിവരിയായ്‌
വണ്ടികയറി
പുഞ്ചപ്പാടങ്ങള്‍ കൊയ്യാന്‍
പോയിരിക്കുന്നു.

മലകള്‍ കൊയ്ത
അമ്പതുമേനി പാതയും
അമ്പതു മേനി പറമ്പും കണ്ട
മഴവിതുമ്പി
ഇനി വിത്തിറക്കാന്‍
മഴ വേണ്ടല്ലോ?

പെയ്തിറങ്ങാന്‍
ഒരിടവും കാണാഞ്ഞ്‌
മഴ
വഴി നിറഞ്ഞൊഴുകി,
വഴി പുഴയായ്‌
പുതുമഴ നനഞ്ഞു
***************
പി.വിശ്വനാഥന്‍(നഗരകവിത(മുംബെ)
*****************************






"നര"




ഒരൊറ്റ മുടിയാണെങ്കിലും
നരച്ച് കാണുമ്പോള്‍
എല്ലാ മുടിനാരുകളിലേക്കും
കണ്ണോടിക്കും

കണ്‍പീലിയിലേക്കും
ചെവിയിലേക്കും
നെഞ്ചിലേക്കും
കൈതണ്ടയിലേക്കും.

നര ചിരിക്കും
അച്ഛനേയും
അച്ചാച്ഛനേയും
കൂടെ കൊണ്ടുവരും

മക്കളെയൊക്കെ
മുമ്പില്‍
നിരത്തി നിര്‍ത്തും
കരയിപ്പിക്കും

തെക്കേപറമ്പിലെ
മാവ്‌ ചൂണ്ടി
മൂളിപാട്ട് പാടും
മണ്ണ് മണപ്പിക്കും

കാശിക്കോ
ഭുവനേശ്വറിലേക്കോ
ടിക്കറ്റെടുക്കും
രാമായണം നിവര്‍ത്തും.

ഒരൊറ്റ മുടിയാണെങ്കിലും
നരച്ചു കാണുമ്പോൾ
അവര്‍
നോവിക്കാതെ
പറിച്ചെടുക്കുമ്പോള്‍
മോഹിച്ചു പോവും
പിന്നെയും.
********************************











നസീര്‍‌ കടിക്കാട്
********************************











വിനയപൃച്ഛ








സര്‍വ്വം ഗുരുവരം പരിവാരം
എല്ലാപാരാവാരവുമേ
ചോരയൊന്നും തിളയ്ക്കാതെ
വരമൊന്നും മുറിയാതെ
വരിയൊന്നുമുടയാതെ മേ
മുറ്റം കാത്തുകൊള്ളേണമേ
നീയിടയനാണേ
ഞാനോ ആടാണേ
കുറുന്പുള്ളോളെങ്കിലുമീ
യുലകത്തില്‍, നല്ലൊരെം
ബ്രോയ്ഡറിയായിടങ്ങനെ
യിളുന്പിലൊരാനയേപ്പോല്‍
തുല്യനീതിയോടകലമോടെ
ഭംഗിയൊന്നുമുടയാതെ മേ
കാത്തുകൊള്ളേണമേ

നീയിടയനാണേ
ഞാനോ ആടാണേ
പിറകിലൊരു
കുഞ്ഞുപുച്ഛമുണ്ടിതാണു കഷ്ടം
എങ്ങിനേയിതാടാതെ നോക്കും,
ഞാനൊരു പട്ടിയാണേല്‍
ഇതൊരുഗുരുത്വമായേനെ
പക്ഷെ വേറിട്ടൊരു വഴിയില്ലാ
അപാരമീ സംവേദന സിദ്ധാന്തസംസാരെ
പൊന്നിടയാ ഞാനൊരു പൊങ്ങുതടി
നീ തന്നെ പട്ടിയാക്കുകീ
നല്ലൊരാടിനെ

നന്മതന്‍ മഹാവൃക്ഷം
കൊന്പു പൂഴ്ത്തിമണ്ണിലോ
സദയം കുഴിച്ചിടുകീ പട്ടിയെ?
എങ്കിലോ നല്ലകന്നിമാസഭാന്മാരെ
ഈയാടിനു കൂട്ടുചേര്‍ക്കണേ
പുച്ഛമടക്കി പെറ്റുകൂട്ടണം
തൊട്ടിലാട്ടി കഞ്ഞിവയ്ക്കണം
കൂലികൂടാതെ വയറും നിറയ്ക്കണം

തിന്മതന്‍ കരിവേഷം
ചായമിളക്കുന്നമുറിയിലോ,
ഭവാന്‍ കറന്നെടുക്കുകീ-
യജഗളമുലകളെ?
എങ്കിലോ നല്ലക്യാമറകള്‍
ഈയിരുട്ടിലൊളിപ്പിക്കണേ
പീഡയൊന്നും കൂടാതെ
പീഡനത്തിനറുതിയാക്കണേ
സ്പോടനത്തില്‍ കരിക്കണേ
നീയിടയനാണെ
ഞാനൊ ആടാണേ
അങ്ങോട്ടുപോയാലുംമേ
കാത്തുകൊള്ളേണമേ
മ്ഹേ.............

********************













********************
കവിതാബാലകൃഷ്ണന്‍
********************

No comments: