സങ്കടദ്വാരം


ഒരിക്കലും തുറക്കാതെ കിടന്ന
പ്രണയത്തിന്‍റെ ലവല്‍ക്രോസില്‍
കൂട്ടുകാരിയുടെ വഴിമുടക്കി
അനാഥം ശവമായിക്കിടന്നവള്‍
ഇന്നലെ, യെന്നോടുകരഞ്ഞവള്‍ .

വാക്കുകള്‍ കടം വീട്ടി മുടിഞ്ഞു
രാത്രിയില്‍ ഉറക്കത്തെയാര്‍ക്കോ
ഒറ്റുകൊടുത്തുകിട്ടിയ
ഓര്‍മ കൊണ്ടുമുറിഞ്ഞവന്‍
മുമ്പെന്നോ എന്നോടു
മൗനത്തിനു വിലപറഞ്ഞവന്‍ .


വരുവാനുണ്ട് ഒരാള്‍ കൂടി.
കടലിരമ്പംകൊണ്ടു
കരള്‍പിളര്‍ക്കുമൊരാള്‍ .
കളിയിമ്പംകൊണ്ടു
കലി ശമിപ്പിക്കുമൊരാള്‍ .
മറവിയുടെ കുമ്പസാരം കഴിഞ്ഞ്
തീറെഴുതികിട്ടിയ പാപം
കുടിക്കാനൊരുങ്ങി ഒരാള്‍
ഇടയ്ക്കെപ്പൊഴോ എനിക്ക്
സൗഹൃദം പണയം തന്നവന്‍ .


ശവവണ്ടിയിലെ കൂട്ടിരിപ്പിന്
ഒരു തീവണ്ടിപ്പുകക്കരിമണം.
ഓര്‍മയ്ക്കുമേല്‍ കോറിവരഞ്ഞു
മൂര്‍ച്ചയഴിഞ്ഞകത്തിമുന.
നാവുവീണ്ടൊരു പാനപാത്രം
ശവവണ്ടിയിലെ കാത്തിരിപ്പിനു
മേല്‍വിലാസം ആരെ നോക്കുന്നു?
****************************












വി.ജയദേവ്.
******************

12 comments:

ഇനിയും തിരിച്ചറിയാത്ത നോവുകൾ said...

വരുവാനുണ്ട് ഒരാള്‍ കൂടി.
കടലിരമ്പംകൊണ്ടു
കരള്‍പിളര്‍ക്കുമൊരാള്‍.
കളിയിമ്പംകൊണ്ടു
കലി ശമിപ്പിക്കുമൊരാള്‍.
മറവിയുടെ കുമ്പസാരം കഴിഞ്ഞ്
തീറെഴുതികിട്ടിയ പാപം
കുടിക്കാനൊരുങ്ങി ഒരാള്‍
ഇടയ്ക്കെപ്പൊഴോ എനിക്ക്
സൗഹൃദം പണയം തന്നവന്‍.
...
പ്രിയ വായനക്കാരാ...ഇനി നിങ്ങള്‍ പറയൂ..

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

വല്ലാത്തൊരു ഫീലുണ്ടാക്കുന്ന കവിത.. very good

["ശവവണ്ടിയിലെ കൂട്ടിയിരിപ്പിനു" കൂട്ടിരിപ്പിനു എന്നല്ലേ ഉദ്ദേശിച്ചത്‌. മറ്റൊന്നു "മേല്‍ വിലാസം ആരെ നോക്കുന്നു" എന്നത്‌ `ആരു' നോക്കുന്നു എന്നാണോ?

Jayesh/ജയേഷ് said...

തീവണ്ടി പോലെ വന്ന് പോകുന്നവര്‍ ..പ്രണയത്തിന്റെ പല ഘട്ടങ്ങളില്‍ ഓര്‍ ക്കുവാനെത്ര, മറക്കുവാനെത്ര മുഖങ്ങള്‍ ...തീവണ്ടിപ്പുക പോലെ ഉപേക്ഷിക്കപ്പെട്ട ഒരുടലിന്റെ തീക്ഷ്ണത, കത്തിമുന പോലെ മുറിവുകള്‍ ഉപേക്ഷിച്ച ആസുരകാമം , എന്നിട്ടും എന്തിനെ കാത്തിരിക്കുന്നു..

തീക്ഷണമായ ഓര്‍ മ്മകളാണ്‌്‌ ഓരോ പ്രണയത്തിന്റേയും തിരുശേഷിപ്പ്...

നന്ദി ജയദേവ്ജീ..ഈ കടുത്ത പ്രണയത്തിന്‌

ദിനേശന്‍ വരിക്കോളി said...

പ്രിയകവെ, നിങ്ങളുടെ ഓരോകവിതയും പുതിയൊരുണര്‍വ്വാണ്.
''വാക്കുകള്‍ കടം വീട്ടി മുടിഞ്ഞു
രാത്രിയില്‍ ഉറക്കത്തെയാര്‍ക്കോ
ഒറ്റുകൊടുത്തുകിട്ടിയ
ഓര്‍മ കൊണ്ടുമുറിഞ്ഞവന്‍
മുമ്പെന്നോ എന്നോടു
മൗനത്തിനു വിലപറഞ്ഞവന്‍ ....''
വാക്കിനാല്‍ മുറിഞ്ഞ് ഞാന്‍ നീറുന്നു..
(അല്ല എന്നെ നീറ്റുന്നു) കവിത ജീവിതവും ജീവിതം കവിതയുമാവുന്നതുകൊണ്ടാവാം
ഒരുപക്ഷെ ജീവിതം തന്നെയായതുകൊണ്ടാവാം ഈ നീറ്റല്‍ കവിതയിലുടനീളം...

ഇവിടെ വാക്കുകളില്ലാതാകുന്നു....

''വരുവാനുണ്ട് ഒരാള്‍ കൂടി.
കടലിരമ്പംകൊണ്ടു
കരള്‍പിളര്‍ക്കുമൊരാള്‍ .
കളിയിമ്പംകൊണ്ടു
കലി ശമിപ്പിക്കുമൊരാള്‍ .
മറവിയുടെ കുമ്പസാരം കഴിഞ്ഞ്
തീറെഴുതികിട്ടിയ പാപം
കുടിക്കാനൊരുങ്ങി ഒരാള്‍
ഇടയ്ക്കെപ്പൊഴോ എനിക്ക്
സൗഹൃദം പണയം തന്നവന്‍ .''

...ഇവിടെ വാക്കല്ലൊരഗ്നിതന്നെ കവെ, ഒരടുപ്പുകല്ലിലും വേവാതെ,
അക്ഷരം കൊണ്ട്
മുറിയുന്നെന്‍ വാക്കുകള്‍ ....
സസ്നേഹം

Kuzhur Wilson said...

ദിനേശന്റെ നിരന്തര ഓര്മ്മപ്പെടുത്തലാല്‍ നിങ്ങളെ വായിച്ച ഒരാളാണ്‍ ഞാന്. ദില്ലി കാണാത്ത ഒരു മാധ്യമപ്രവര്ത്തകന്. മനോരമയുടെ മരുമകന്.

എങ്ങനെ ഇത്ര കാലം കവിത കാത്തു എന്ന് ആദരം .

ശ്രീജ എന്‍ എസ് said...

"വാക്കുകള്‍ കടം വീട്ടി മുടിഞ്ഞു
രാത്രിയില്‍ ഉറക്കത്തെയാര്‍ക്കോ
ഒറ്റുകൊടുത്തുകിട്ടിയ
ഓര്‍മ കൊണ്ടുമുറിഞ്ഞവന്‍
മുമ്പെന്നോ എന്നോടു
മൗനത്തിനു വിലപറഞ്ഞവന്‍ "
തീക്ഷ്ണമായ വാക്കുകള്‍..ആദ്യമായാണ് ഞാന്‍ ഇവിടെ..

ബിഗു said...

തീഷ്ണം,മനോഹരം.

devan nayanar said...

നന്ദി എല്ലാ വാക്കുകള്‍ക്കും. കടുത്ത പ്രണയ നിരാസത്തിന്റെ നാളുകള്‍ എന്നില്‍ പനിച്ചുനില്‍ക്കുന്നു. എന്തോ ഞെരിഞ്ഞുടയുന്ന ഒരു കാലത്തിനു കൂട്ടിരിക്കേണ്ടി വന്ന ഭൂതകാലങ്ങള്‍. ഓര്‍മകളുടെ ശവപ്പറമ്പുകള്‍.... നന്ദി എല്ലാവര്ക്കും

ഇനിയും തിരിച്ചറിയാത്ത നോവുകൾ said...

പ്രിയ കൂഴൂര്‍ , ശ്രീദേവീ ..
ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് സ്വാഗതം
ഇനിയും വരുക....
സസ്നേഹം

Deepa Bijo Alexander said...

ഹോ...! ഓരോ വരിയും ഒരു സങ്കടത്തീവണ്ടിപോലെ ഇരമ്പിയെത്തുന്നല്ലോ മനസ്സിലേയ്ക്ക്‌..! തീക്ഷ്ണം..സുന്ദരം...!

ഗോപി വെട്ടിക്കാട്ട് said...

നല്ലൊരു കവിത ...

ഇനിയും തിരിച്ചറിയാത്ത നോവുകൾ said...

പ്രിയ Deepa Bijo Alexander,ഗോപി വെട്ടിക്കാട്ട് ..
ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് സ്വാഗതം
ഇനിയും വരുക....
സസ്നേഹം